വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയില്ലെന്ന് ഹർജി പരിഗണിക്കവേ, അദാനി ഗ്രൂപ്പ് അറിയിച്ചു. സമരപ്പന്തൽ പൊളിക്കാതെ മുന്നോട്ടു പോകാൻ ആകില്ല എന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഇത് പരിഗണിച്ചാണ് വാഹനങ്ങൾ പോകുന്നതിന് തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്. തടസ്സം ഒഴിവാക്കാൻ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദേശിച്ചു. ഹർജികൾ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.