തൃശൂർ: പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കർശന ഇടപെടൽ വന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തി​ൽ ചായക്കും കാപ്പിക്കും വില നിശ്ചയിച്ച് സിയാൽ. വിമാനത്താവളത്തിനുള്ളിൽ ചായക്കും കാപ്പിക്കും അമ്പത് രൂപയും പുറത്ത് 30 രൂപയുമാണ് പുതിയ വില. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ. 

നെടുമ്പാശേരി വിമാനത്താവളത്തിൽ ചായക്കും കാപ്പിക്കും ലഘു പലഹാരങ്ങൾക്കും അമിത വില ഈടാക്കുന്നതായി ചൂണ്ടിക്കാട്ടി 2019ൽ ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് പരാതി അ‍യച്ചിരുന്നു. തുടർന്ന് ടെർമിനലിന്റെ അകത്തും പുറത്തും 15 രൂപക്ക് ചായയും 20 രൂപക്ക് കാപ്പിയും 15 രൂപക്ക് സ്നാക്സും വിൽക്കാൻ തീരുമാനമായിരുന്നു. 

എന്നാൽ കോവിഡ് കാലമായതോടെ ഇത് നിർത്തിവെച്ചു. ഇതോടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30 വീണ്ടും പ്രധാനമന്ത്രിക്ക് പരാതി അയച്ചത്.