ബിഹാറില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും അടിച്ചുമാറ്റിയതായി പരാതി!. മുസാഫര്‍പൂര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ നഴ്സിംഗ് ഹോം ഉടമയെയും ഡോക്ടറെയും അറസ്റ്റ് ചെയ്യും. കേസ് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

മൂന്ന് കുട്ടികളുടെ അമ്മയായ യുവതി സെപ്റ്റംബര്‍ 3നാണ് നഴ്‌സിംഗ് ഹോമായ ശുഭ്കാന്ത് ക്ലിനിക്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി എത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറുവേദന മാറാതായതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകായയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. യുവതിയുടെ രണ്ട് വൃക്കകളും ക്ലിനിക്ക് അധികൃതര്‍ നീക്കം ചെയ്തിരുന്നു.

ഇരുവൃക്കകളും നഷ്ടപ്പെട്ട യുവതിയെ ഈ മാസം 15മുതല്‍ പട്നയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഡയാലിസിസിന് വിധേയയാക്കിയിരിക്കുകയാണ്. യുവതിയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നില മെച്ചപ്പെട്ടുതുടങ്ങുമ്പോള്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടിവരും.

അതേസമയം സിടി സ്‌കാനിന്റെ അടിസ്ഥാനത്തില്‍ മാത്രം രണ്ട് വൃക്കകളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ച് പറയാന്‍ കഴിയില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ പ്രതികരിച്ചു. യുവതിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.