രണ്ടു വർഷമായി നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ ‘ബർമുഡ കള്ളൻ’ പൊലീസ് പിടിയിൽ.  50 മോഷണക്കേസുകളിൽ പ്രതിയായ ഇരിങ്ങോൾ മനയ്ക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകയ്ക്കു  താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ്  പിടിയിലായത്. ജനൽക്കമ്പികൾ അറുത്തുമാറ്റിയും വാതിലുകളിൽ ദ്വാരമുണ്ടാക്കി തുറന്നും അകത്തു കയറി  സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതാണ് രീതി. 3 മാസം മുൻപ് വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടിൽ നിന്ന് 16 പവൻ സ്വർണവും പണവും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. ഇതിൽ ചോദ്യം ചെയ്തപ്പോൾ  മറ്റ് 20 കേസുകൾ തെളിഞ്ഞു. 30  കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

7 വർഷമായി ഇരിങ്ങോളിലെ വാടക വീട്ടിൽ  ഒറ്റയ്ക്കാണ് താമസം. ഈ കാലയളവിൽ പെരുമ്പാവൂർ, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളിൽ ഇയാൾ നടത്തിയ മോഷണം തെളിഞ്ഞിട്ടുണ്ടെന്ന്  ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. തൊണ്ടിമുതൽ കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.  കൂൺ കൃഷി നടത്തുകയാണെന്നാണ് ഇയാൾ പരിസരവാസികളോടു പറഞ്ഞിരുന്നത്.