ദുബായ്: ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ പുറത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ പഴിക്കേട്ട താരങ്ങളില്‍ ഒരു താരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ടൂര്‍ണമെന്റിലുടനീളം മോശം ഫോമിലായിരുന്നു താരം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ പന്തിന് അവസരം ലഭിച്ചിരുന്നില്ല. പകരം ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്. രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല.

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയാണ് ആദ്യമായി ഏഷ്യാ കപ്പില്‍കളിക്കുന്നത്. എന്നാല്‍ 12 പന്തില്‍ 14 റണ്‍സ് മാത്രമെടുത്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ടീം മോശം നിലയില്‍ നില്‍ക്കുമ്പോഴാണ് പന്ത് റിവേഴ്‌സ് സ്വീപ്പിലൂടെ വിക്കറ്റ് കളയുന്നത്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 13 പന്തില്‍ 17 റണ്‍സെടുക്കാനാണ് സാധിച്ചത്. അഫ്ഗാനിസ്ഥാനെതിരെ അവസാന മത്സരത്തില്‍ 20 പന്തുകളില്‍ നിന്ന് 16 റണ്‍സുമായി പുറത്താവാതെ നിന്നു.

ഇതോടെ പന്തിനെ ടീമില്‍ വേണ്ടെന്ന് അഭിപ്രായം വന്നു. മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയയും പന്തിനെതിരെ തിരിഞ്ഞിരുന്നു. ടി20യില്‍ പന്തിനേക്കാള്‍ മികച്ചവന്‍ സഞ്ജു സാംസണാണെന്നാണ് കനേരിയയുടെ അഭിപ്രായം. ഇപ്പോള്‍ മലയാളി താരം സഞ്ജുവിന് അനുകൂലമായ വാര്‍ത്തകളും പുറത്തുവരുന്നു. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം ബിസിസിഐ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതായി സ്‌പോര്‍ട്‌സ് കീഡ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് വൈഭവ് ഭോലയും ഇക്കാര്യും ട്വീറ്റ് ചെയ്തു. ട്വീറ്റ് വായിക്കാം…