ഒട്ടാവ: കാനഡയിലെ സസ്കാഡ്വെൻ പ്രവിശ്യയിൽ രണ്ട് സ്ഥലങ്ങളിലായി നടന്ന കത്തിക്കുത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേർക്ക് പരിക്കേറ്റു.
സംഭവവുവമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേർക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
സസ്കാൻ പ്രവിശ്യയിലെ ജെയിംസ് സ്മിത്ത് ക്രീ നേഷൻ, സമീപ നഗരമായ വെൽഡൻ എന്നിവിടങ്ങളിലാണ് അക്രമണമുണ്ടായത്. അടിയന്തര ഫോൺ നമ്പറിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പത്തുപേരും മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അസിസ്റ്റൻഡ് കമ്മീഷണർ റോണ്ട് ബ്ലാക്ക്മോർ മാധ്യങ്ങളെ അറിയിച്ചു.
കത്തിക്കുത്ത് പരമ്പര നടത്തിയ ശേഷം രണ്ടുപേരും വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതികളെന്ന് കരുതുന്ന മെയിൽസ്, ഡാമിയെൻ സാൻഡേഴ്സൺ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അക്രമത്തെ തുടർന്ന് 2500 ആളുകൾ താമസിക്കുന്ന ജെയിംസ് സ്മിത് ക്രീ നേഷനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശ വാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഹൃദയഭേദകവും ഞെട്ടിക്കുന്നതുമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.