അമൃത്സര്‍: രാജ്യത്ത് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കെ പഞ്ചാബില്‍ വനിതാ എംഎല്‍എയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍പുറത്ത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എ ബല്‍ജീന്ദര്‍ കൗറിനാണ് മര്‍ദ്ദനമേറ്റത്. എംഎല്‍എയുടെ പഞ്ചാബിലെ വീട്ടില്‍ വെച്ചാണ് മര്‍ദ്ദനമേല്‍ക്കുന്നത്. ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ ഒരാള്‍ ബല്‍ജീന്ദര്‍ കൗറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മര്‍ദ്ദിക്കുന്നത് എംഎല്‍എയുടെ ഭര്‍ത്താവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കപ്പെടുന്നത്.

ചുറ്റും നില്‍ക്കുന്ന ആളുകളുമായി എംഎല്‍എ തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ കൂട്ടത്തില്‍ നിന്നൊരാള്‍ എത്തി ബില്‍ജീന്ദര്‍ കൗറിനെ മര്‍ദ്ദിക്കുകയാണ്. ഇത് എംഎല്‍എയുടെ ഭര്‍ത്താവാണെന്നാണ് സൂചന. എംഎല്‍എയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പ് വരുത്തുമെന്ന് പഞ്ചാബ് വനിതാ കമ്മീഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി വ്യക്തമാക്കി. പൊതുരംഗത്ത് ഇടപെടലുകള്‍ നടത്തുന്ന സ്ത്രീകള്‍ പോലും വീടുകളില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന സത്യം ഞെട്ടിപ്പിക്കുന്നതാണെന്ന്ും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

എന്‍സിആര്‍ബിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പഞ്ചാബില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ 17 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2021ല്‍ 508 ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021ല്‍ ഇത് 504 ആണ്.