പത്തനംതിട്ടന്മ മൂഴിയാറില്‍ മലവെള്ളത്തില്‍ തടിപിടിക്കാന്‍ ചാടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാലു യുവാക്കളും മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാവണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഉച്ചയ്ക്ക് കോരിച്ചൊരിഞ്ഞ് മഴ പെയ്യുന്നതിനിടെയായിരുന്നു യുവാക്കളുടെ സാഹസിക പ്രവൃത്തി.

കോട്ടമണ്‍പാറ ഗ്രൗണ്ട് പടിക്കല്‍ നിന്നാണ് ഇരു കര മുട്ടിയൊഴുകുന്ന കക്കാട്ടാറ്റിലൂടെ കോട്ടമണ്‍പാറ സ്വദേശികളായ മൂന്നംഗ സംഘത്തിന്റെ സാഹസിക തടിപിടുത്തം. ഉറുമ്പിനി വെള്ളച്ചാട്ടത്തിനു സമീപം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം തടിയുടെ മുകളില്‍ ഇരുന്നായിരുന്നു യാത്ര. തടി കരയിലേക്കു അടുപ്പിക്കാന്‍ കഴിയാതായതോടെ മൂവരും ആറ്റില്‍ ചാടി കരയിലേക്കു നീന്തുകയായിരുന്നു.

എല്ലാം കണ്ട് കരയ്ക്കുനിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. തടിയുടെ മുകളില്‍ കയറി കുറച്ചു ദൂരം യുവാക്കള്‍ യാത്ര ചെയ്യുന്നതും വിഡിയോയില്‍ കാണാമായിരുന്നു. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും വന്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.