പ്രസിദ്ധമായ ആറന്മുള വള്ളസദ്യ വ്യാഴാഴ്ച മുതൽ. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലാത്തതിനാൽ ഒരു ദിവസം 12 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇത്തവണ വള്ളസദ്യ അനുവദിച്ചിട്ടുള്ളത്.

ഇതു വരെ 360ലേറെ വള്ളസദ്യകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 4ന് തുടക്കം കുറിക്കുന്ന വള്ളസദ്യ  67 ദിവസം നീണ്ടു നിൽക്കുന്ന പമ്പാ നദീ ഉത്സവമായി ഒക്ടോബർ 9 ന് സമാപിക്കും. ഈ നദീ ഉത്സവ കാലത്തിനിടയിൽ പരമ്പരാഗത ചുണ്ടൻ വള്ളങ്ങളായ പള്ളിയോടങ്ങൾ പങ്കെടുക്കുന്ന തിരുവോണത്തോണി വരവേൽപ്പ്,

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ, അയിരൂർ മാനവ മൈത്രി ജലോത്സവം, റാന്നി അവിട്ടം ജലോത്സവം, ആദിപമ്പ-വരട്ടാർ ജലോത്സവം, ഇറപ്പുഴ ചതയം ജലോത്സവം എന്നിവ നടക്കും.

ഓഗസ്റ്റ് 4 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന വള്ളസദ്യക്കുള്ള ഒരുക്കത്തിലാണ് ആറന്മുള പള്ളിയോട സേവാ സംഘവും കരക്കാരും. കോവിഡ് നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലാത്തതിൽ ഒരു ദിവസം 12 പള്ളിയോടങ്ങൾക്ക് മാത്രമായിരിക്കും ഇത്തവണ വള്ളസദ്യ അനുവദിക്കുക.

നേരത്തെ 17 പള്ളിയോടങ്ങൾക്കായിരുന്നു വള്ളസദ്യ നൽകിയിരുന്നത്. പള്ളിയോടമെന്നാൽ പാർഥസാരഥിയായ ശ്രീകൃഷ്ണൻ പള്ളികൊള്ളുന്ന ജലയാനം എന്നാണ് അർഥം. അതിനാൽ പള്ളിയോടം തുഴയുന്നവർ പാർഥസാരഥിയുടെ പ്രതിനിധികളാണ്. അവർക്ക് വിഭവസമൃദ്ധമായ സൽക്കാരമായി സദ്യ നൽകുന്നത് പാർഥസാരഥിക്കുള്ള വഴിപാടായാണ് കാണുന്നത്. ഇങ്ങനെ സദ്യ നൽകി വന്ന പതിവ് 64 സസ്യ വിഭവങ്ങളുമായി മഹാസദ്യയായി കാലക്രമത്തിൽ പരിണമിച്ചു.

ആദ്യകാലത്ത് അതത് പള്ളിയോടക്കരകളിലാണ് സദ്യ നൽകിയിരുന്നത്. വടശ്ശേരിക്കരമുതൽ പള്ളിപ്പാട് വരെ പമ്പയുടെ ഇരുകരകളിലുമായി നീണ്ടു കിടക്കുന്ന കരകളായിരുന്നു ഇവ. പിന്നീട് വള്ളസദ്യ ക്ഷേത്രത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.