പന്തളത്ത് വൻ ലഹരിമരുന്നുവേട്ട. സാഹസികമായ നീക്കത്തിലൂടെയാണ് സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്നു പിടികൂടിയത്.തിരുവനന്തപുരം റേഞ്ചിലെതന്നെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിതെന്നു പോലീസ് പറഞ്ഞു.
പന്തളം മണികണ്ഠനാൽത്തറയ്ക്കു സമീപമുള്ള ലോഡ്ജിൽനിന്ന് ഉച്ചകഴിഞ്ഞാണ് ഇവരെ 154 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് 15 ലക്ഷം രൂപ വിലവരുമെന്നു കണക്കാക്കപ്പെടുന്നു.
ജില്ലാ പോലിസ് മേധാവി സ്വപ്നിൽ മധുകർ മഹാജനു ലഭിച്ച രഹസ്യസന്ദേശത്തെത്തുടർന്ന്, ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ മൂന്നു മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു.
അടൂർ പറക്കോട് ഗോകുലം വീട്ടിൽ ആർ. രാഹുൽ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ പി. ആര്യൻ (21), പന്തളം കുടശനാട് പ്രസന്നഭവനം വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എംഡിഎംഎ വിപണനം നടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്കു രഹസ്യവിവരം ലഭിച്ചിരുന്നു. പ്രതികളുടെ, സാന്നിധ്യം ഉറപ്പാക്കിയ ശേഷം ലോഡ്ജ് വളഞ്ഞ് ഇവരെ കീഴടക്കുകയാണുണ്ടായത്.