ആലപ്പുഴ: സൗജന്യസേവനത്തിന് ഡോക്ടര്‍മാരെ അടക്കം ജീവനക്കാരെ ആവശ്യപ്പെട്ട് വാർത്ത നൽകി പുലിവാല്‍ പിടിച്ചിരിക്കുകയാണ് ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രി അധികൃതര്‍. ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ  ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ വന്ന അറിയിപ്പിന് ചുവടെ നാട്ടുകാരുടെ പരിഹാസവും വിമര്‍ശനവും തെറിവിളിയുമാണ്. 

മന്ത്രിമാര്‍ക്കും എം എല്‍മാര്‍ക്കും ശമ്പളം കൂട്ടാന്‍ ആവേശം കാട്ടുന്ന സര്‍ക്കാരിന് പാവങ്ങള്‍ക്കായി ശന്പളം കൊടുത്ത് ഡോക്ടര്‍മാരെ നിയമിച്ചു കൂടെ എന്നും ചോദ്യമുണ്ട് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഫേസ്ബുക്ക് പേജില്‍ ഈ അറിയിപ്പ് വരുന്നത് രണ്ട് ദിവസം മുന്‍പാണ്.

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ വേണം. ഡോക്ടര്മാര്‍,ലാബ് ടെക്നീഷന്‍, ഫാര്‍മസിസ്റ്റ്,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അങ്ങിനെ. ആറു മാസത്തേക് ജോലി ചെയ്യാം. പക്ഷെ ശമ്പളം ചോദിക്കരുത്. കുട്ടനാട്ടിലെ റഫറല്‍ ആശുപത്രി. നാട്ടുകാര്‍ക്ക് ഇത് അത്ര പിടിച്ചിട്ടില്ല. പോസ്റ്റിന് ചുവടെ കമന്‍റുകളുടെ മേളം തന്നെയാണ്.

വിമര്‍ശനങ്ങള്‍ പലവിധം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും അമേരിക്കയില്‍ ചികില്‍സയ്ക് പോകാം. പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലല്ലാതെ എവിടെ പോകുമെന്ന് ചിലര്‍.കാശ് കൊടുക്കാതെ ആളെ വിളിക്കാന്‍ ഉളുപ്പില്ലെ എന്ന് മറ്റു ചിലര്‍. കക്കാന്‍ ഇറങ്ങിക്കൂടെ എന്നുംചിലരുടെ ചോദ്യം

സായാഹ്ന ഓപിക്ക് ഉള്‍പ്പെടെ സേവനം മെച്ചപ്പെടുത്താനാണ് ഉദ്ദേശിച്ചതെന്ന് ആശുപത്രി സൂപ്രണ്ടിന്‍റെ പ്രതികരണം. ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ എന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം.