സന്‍ഫ്രാന്‍സിസ്കോ: അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആഗോളതലത്തിൽ നിയമപരമായ നീക്കങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ രാജ്യങ്ങള്‍ ഇന്ത്യ മുന്നിലെന്ന് റിപ്പോർട്ട്. 2021 ജൂലൈ-ഡിസംബർ കാലയളവിലെ ട്വിറ്റർ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ഈ റിപ്പോർട്ട് പുറത്തു വിട്ടത്. 

2021 ലെ അവസാന ആറുമാസക്കാലയളവിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ചു രാജ്യങ്ങളാണ് രംഗത്തെത്തിയത്. ഇന്ത്യയും അമേരിക്കയും ഇക്കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള അംഗീകൃത മാധ്യമപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും 349 അക്കൗണ്ടുകളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നത് സംബന്ധിച്ച് 326 തവണ നിയമപരമായ ആവശ്യങ്ങൾ വന്നുവെന്ന് ട്വിറ്റർ പറഞ്ഞു. 

മുൻ കാലയളവിനെ അപേക്ഷിച്ച് (ജനുവരി-ജൂൺ 2021) ഇത്തരം ആവശ്യങ്ങളുടെ കാര്യത്തില്‍ എണ്ണത്തിൽ 103 ശതമാനം വർദ്ധനവ് ഉണ്ടായതായും ട്വിറ്റർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ (114), തുർക്കി (78), റഷ്യ (55), പാകിസ്ഥാൻ (48) എന്നിവർ സമർപ്പിച്ച നിയമപരമായ ആവശ്യങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണമായത്. 2021 ജനുവരി-ജൂൺ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. 

ആ കാലയളവിൽ ട്വിറ്ററിന് ആഗോളതലത്തിൽ ലഭിച്ചത് മൊത്തം 231 ആവശ്യങ്ങളാണ്. ഇതിൽ 89 എണ്ണവും  ഉന്നയിച്ചത് ഇന്ത്യയാണ്. 2021-ന്റെ രണ്ടാം പകുതിയിൽ ആഗോളതലത്തിൽ അംഗീകൃത മാധ്യമപ്രവർത്തകരുടെയും വാർത്താ ഔട്ട്ലെറ്റുകളിൽ നിന്നുമുള്ള 17 ട്വീറ്റുകൾ തടഞ്ഞുവച്ചതായും പറയുന്നു. പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട സ്വകാര്യത പ്രശ്‌നങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ഇന്ത്യയിലെ ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിന്ന് നിയമപരമായ ആവശ്യം ലഭിച്ചതായും ട്വിറ്റർ അറിയിച്ചു.

രാഹുൽഗാന്ധിയുടെ ട്വിറ്റ് തടഞ്ഞു വെച്ചതിനെ കുറിച്ചും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. യുഎസിന് ശേഷം ഇന്ത്യയിൽ നിന്നാണ് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിനായി ഏറ്റവും കൂടുതൽ തവണ സർക്കാർ നിയമ അഭ്യർത്ഥനകൾ ലഭിച്ചതെന്നും ട്വിറ്റർ പറയുന്നു.ജപ്പാൻ, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് ആദ്യ അഞ്ച് രാജ്യങ്ങളിലുൾപ്പെട്ട മറ്റുള്ളവർ.

2021 ജൂലൈ-ഡിസംബർ കാലയളവിൽ  23 കോടതി ഉത്തരവുകളും 3,969 മറ്റ് നിയമപരമായ ആവശ്യങ്ങളും ഉൾപ്പെടുന്നുണ്ട്. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള 88 അക്കൗണ്ടുകളും 303 ട്വീറ്റുകളും ട്വിറ്റർ തടഞ്ഞുവച്ചതായും റിപ്പോർട്ട് പറയുന്നു.ആഗോള സംരക്ഷണ അഭ്യർത്ഥനകളിൽ 85 ശതമാനവും യുഎസും (34 ശതമാനം) ഇന്ത്യയും (51 ശതമാനം) ചേർന്നാണ് നടത്തിയിരിക്കുന്നത്.