മുംബൈ: ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിക്കുന്ന കാലത്ത് അടുത്ത സുഹൃത്തുക്കളായ എം എസ് ധോണിയും റോബിന്‍ ഉത്തപ്പയും പിന്നീട് കുടുംബ സുഹൃത്തുക്കളായി. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നപ്പോഴും ധോണിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന കളിക്കാരില്‍ ഒരാളായിരുന്നു ഉത്തപ്പ. ധോണിക്ക് കീഴില്‍ ഇന്ത്യ ആദ്യ ടി20 ലോകകപ്പില്‍ കിരീടം നേടുമ്പോള്‍ ഉത്തപ്പയും ആ ടീമിലുണ്ടായിരുന്നു.

പിന്നീട് ഐപിഎല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനും ഉത്തപ്പ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വിശ്വസ്തനുമായി മാറി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഉത്തപ്പ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. ധോണിയുടെ സ്വാധീനം മൂലമാണ് ഉത്തപ്പ ചെന്നൈ ടീമിലെത്തിയത് എന്നാണ് ആരാധകര്‍ പോലും കരുതിയത്.

എന്നാല്‍ അങ്ങനെയല്ലെന്നും ഉത്തപ്പ സ്വന്തം കഴിവുകൊണ്ടാണ് ടീമിലെത്തിയതെന്നും ധോണി പിന്നീട് വിശദീകരിച്ചതായി ഉത്തപ്പ തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. 2021ല്‍ കൊല്‍ക്കത്തയെ ഫൈനലില്‍ തോല്‍പ്പിച്ച് ചെന്നൈക്ക് നാലാം കിരീടം സമ്മാനിക്കുന്നതില്‍ ഉത്തപ്പ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

എന്നാല്‍ 2021ല്‍ ചെന്നൈ ടീമിലെത്തിയപ്പോള്‍ ധോണിയെ എല്ലാവരും മഹി ഭായ് എന്നും മഹി സാര്‍ എന്നുമാണ് വിളിച്ചിരുന്നതെന്ന് ഉത്തപ്പ പറഞ്ഞു. അതു കേട്ട് ധോണിയുമൊത്ത് 13-14 വര്‍ഷത്തെ അടുപ്പമുണ്ടെങ്കിലും ചെന്നൈ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ധോണിയെ എന്ത് വിളിക്കണമെന്ന് എനിക്കും ആശയക്കുഴപ്പമായി. ഒടുവില്‍ ഞാന്‍ ധോണിയോട് തന്നെ ചോദിച്ചു. നിങ്ങളെ ഞാന്‍ എന്താണ് വിളിക്കേണ്ടത്, മഹി ഭായ് എന്നോ മഹിയെന്നോ എന്ന്.

അതുകേട്ട് ധോണി പറഞ്ഞു, നിനക്ക് എന്തുവേണമെങ്കിലും വിളിച്ചോ, വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് കുഴപ്പിക്കല്ലെ, ഞാന്‍ പഴയ ആള് തന്നെയാണ്. തനിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ധോണി പറഞ്ഞതായി ഷെയര്‍ ചാറ്റിന്‍റെ ഓഡിയോ ചാറ്റ് റൂമില്‍ പങ്കെടുത്ത് ഉത്തപ്പ പറഞ്ഞു. ചെന്നൈ ടീമില്‍ ധോണിയെ മഹിയെന്ന് വിളിക്കുന്ന ഒരേയൊരാള്‍ താനായിരുന്നുവെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.