കോവിഡ് രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഫ്രഞ്ച് പൗരനായ മെഴ്സിയർ ജീൻ പിയർ (77) യ്ക്ക് അന്ത്യോപചാരവും ചിതയുമൊരുക്കിയാണ് കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് മാതൃകയായത്.

വിനോദസഞ്ചാരിയായി കേരളത്തിലെത്തിയതായിരുന്നു പിയർ.

എന്നാൽ ഇതിനിടെ ന്യുമോണിയ ബാധിച്ച് എറണാകുളത്ത് ചികിത്സ തേടിയെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തുടർന്ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം കഴിഞ്ഞ നാലിന് മരിച്ചു.

എംബസി അധികൃതരുമായി ബന്ധപ്പെട്ട ജില്ലാ ഭരണകൂടം ഫ്രാൻസിലുള്ള ബന്ധുക്കളുടെ അനുമതിയോടെ ശവസംസ്‌കാരം ഇവിടെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നെടുമ്പാശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. സർക്കാർ ഉത്തരവനുസരിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം കോട്ടയം തഹസിൽദാർ മൃതദേഹം ഏറ്റുവാങ്ങി.

കോട്ടയം, ഏറ്റുമാനൂർ എന്നിവടങ്ങളിലുള്ള വാതക ശ്മശാനങ്ങൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ കിടങ്ങൂർ പഞ്ചായത്തിൻ്റെ ശ്മശാനത്തിലെത്തിച്ചു.

മൃതദേഹത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു റീത്ത് സമർപ്പിച്ചു. തുടർന്ന് ശവസംസ്ക്കാരം നടത്തി. കോട്ടയം തഹസിൽദാർ അനിൽകുമാർ, കിടങ്ങൂർ പോലീസ് എസ്. എച്ച്. ഒ ബിജു, പഞ്ചായത്ത് സെക്രട്ടറി രാജീവ്, ലീഗൽ സർവ്വീസ് അതോറിറ്റി പ്രതിനിധി ഷൈജു കെ. എ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബുമോൻ, കിടങ്ങൂർ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സനിൽകുമാർ പി. റ്റി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.