ഡൽഹി; 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ10 ന് നടക്കും. സഭയിലെ വിവിധ അം ഗങ്ങൾ വിരമിക്കുന്നത് മൂലമാണ് പതിനഞ്ചോളം സംസ്ഥാനങ്ങളിൽ സീറ്റ് ഒഴിവ് വന്നത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, കോൺഗ്രസ് നേതാക്കളായ അംബിക സോണി, ജയറാം രമേഷ്, കപിൽ സിബൽ, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര എന്നിവരാണ് വിരമിക്കുന്നവരിൽ പ്രമുഖർ. ഇതോടെ ഉത്തർ പ്രദേശിൽ മാത്രം 11 സീറ്റുകൾ ആണ് ഒഴിവ് വരുന്നത്.

തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ആറ് അംഗങ്ങൾ വീതവും. ബീഹാറിൽ നിന്ന് അഞ്ച് പേരും ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ നിന്ന് നാല് പേർ വീതവുമാണ് വിരമിക്കുന്നത്. മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും തെലങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ് ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരാളും വിരമിക്കുന്നവരുടെ പട്ടികയിൽ ഉണ്ട്. സഭയിലേക്ക് 11 സംസ്ഥാനങ്ങളിൽ നിന്ന് 41 പേർ ഇതിനോടകം തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള ബാക്കി 16 എംപിമാരെ തിരഞ്ഞെടുക്കാനുള്ള മത്സരമാണ് ഇനി നടക്കാനുള്ളത്. മഹാരാഷ്ട്രയിൽ വിജയിക്കാൻ ഓരോരുത്തർക്കും 42 വോട്ടുകൾ വേണം. ഭരണകക്ഷിയായ എംവിഎ – ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവയ്ക്ക് മൂന്ന് സീറ്റുകൾ നേടാനാവശ്യമായ വോട്ടുകൾ (151) ഉണ്ട്. പക്ഷെ നാല് സ്ഥാനാർത്ഥികളെയാണ് ഭരണകക്ഷി ഇവിടെ നിർത്തിയിരിക്കുന്നത്. 106 സീറ്റുകളുള്ള ബിജെപിക്ക് ഇവിടെ രണ്ട് സീറ്റുകളാണ് വിജയിക്കാൻ സാധിക്കുക. എന്നാൽ ബിജെപി മൂന്നാമത്തെ സ്ഥാനാർത്ഥിയെയും കളത്തിൽ ഇറക്കിയിട്ടുണ്ട്. ഇതോടെ ഇരുകൂട്ടരും ചെറു പാർട്ടികളെ ലക്ഷ്യം വെച്ച് കരുക്കൾ നീക്കി തുടങ്ങി.

അതേ സമയം രാജസ്ഥാനിൽ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് 41 വോട്ടുകളാണ്. കോൺഗ്രസിന് 108 എംഎൽഎമാരാണുള്ളത്. മൂന്ന് പേരെ വിജയിപ്പാക്കാനായി 123 വോട്ടുകൾ തേടാൻ കോൺ ഗ്രസ് ശ്രമിക്കുന്നുണ്ട്. ബിജെപി ആകട്ടെ ഒരാളെ വിജയിപ്പിച്ച് ബാക്കി വോട്ടുകൾ മാധ്യമ മുതലാളി സുഭാഷ് ചന്ദ്രന് നൽകാം എന്ന കണക്ക് കൂട്ടലിലാണ്. കർണാടകയിൽ ആകട്ടെ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് 45 വോട്ടുകൾ ആണ്. 121 എം.എൽ.എമാരുള്ള ബി.ജെ.പി മൂന്ന് സീറ്റുകൾ വിജയിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. 70 എംഎൽഎമാരുള്ള കോൺഗ്രസ് രണ്ട് സ്ഥാനാർത്ഥികളെ നിർത്തി. 32 എംഎൽഎമാരുള്ള ജെഡിഎസ് ഒരാളെയും രംഗത്തിറക്കിയിട്ടുണ്ട്.

ഹരിയാനയിലും ഒരു മാധ്യമ മതലാളിയെ പിൻതുണക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. ഇവിടെ ജയിക്കാൻ വേണ്ടത് 31 വോട്ടുകളാണ്. ബിജെപിക്ക് 40 സീറ്റുകൾ ഇവിടെയുണ്ട്. കോൺ ഗ്രസിന് കൃത്യം 31 സീറ്റുകൾ ഉണ്ടെങ്കിലും അട്ടിമറികളോ, അപാകതകളോ ഉണ്ടാകുമോ എന്ന ഭയത്തിലാണ് കോൺ ഗ്രസ് ക്യാമ്പ്. അതേ സമയം തിരഞ്ഞെടുപ്പിലെ ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്ന് രാജസ്ഥാനിലും ഹരിയാനയിലും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിത്തുടങ്ങി. മഹാരാഷ്ട്രയിലാകട്ടെ ശിവസേനയും എൻസിപിയും കോൺ ഗ്രസിന്റെ ഈ മാതൃക പിൻതുടരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.