കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ കോടതിയ്ക്ക് ഇടപെടാനാകില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

എ ഡി ജി പി എസ് ശ്രീജിത്തിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും മറ്റും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ് എന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരേ സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരുന്നത്. നിര്‍ണായക സമയത്ത് ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസിനെ ബാധിക്കും എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയായിരുന്നു മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ ഉണ്ടായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം എന്നും ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ എ ഡി ജി പി എസ് ശ്രീജിത്തിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരുന്നു.

ദിലീപിനെതിരായ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്താണ് എസ് ശ്രീജിത്തെന്നും കേസിന് പിന്നില്‍ എസ് ശ്രീജിത്ത് അടക്കം ഉള്ളവരുടെ ഗൂഢാലോചനയുണ്ട് എന്നുമായിരുന്നു ഫിലിപ് ടി വര്‍ഗീസിന്റെ പരാതി.

ചില അഭിഭാഷക സംഘടനകളും എസ് ശ്രീജിത്തിന്റെ നടപടിയില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അതിനിടെ വിവാദങ്ങളില്‍ പ്രതികരണവുമായി എസ് ശ്രീജിത്ത് തന്നെ രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിന്ന് മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണ് എന്ന പ്രചാരണം ബാലിശമാണ് എന്നായിരുന്നു എ ഡി ജി പി എസ് ശ്രീജിത്തിന്റെ പ്രതികരണം.

തന്നെക്കാള്‍ മിടുക്കനാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരത് എന്നും എ ഡി ജി പി എസ് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണ്.

ശ്രീജിത്തിന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിലാണ് സംസ്ഥാന സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുന്‍പ് വിശദീകരണം നല്‍കിയത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത നല്‍കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.