കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഗതാഗത മന്ത്രി ആന്റണി രാജു. നടിയുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയശക്തികളുണ്ട് എന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാതികള്‍ വരുന്നത് സംശയകരമാണ് എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അന്തിമ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേസിലെ പ്രതിയുടെ രാഷ്ട്രീയ പശ്ചാത്തലം എല്ലാവര്‍ക്കും അറിയുന്നതാണെന്നും അത് താന്‍ ആവര്‍ത്തിക്കുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യസന്ധമായും നീതിയുക്തമായും നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വസ്തുതാപരമായ പിന്‍ബലമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ഹര്‍ജിയ്ക്ക് പിന്നില്‍ ഏതോ രാഷ്ട്രീയ ശക്തികളുണ്ട് എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ ഇന്നലെ വരെ ഇല്ലാതിരുന്ന ആരോപണം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ എങ്ങനെ വന്നു, ആന്റണി രാജു ചോദിക്കുന്നു.