തൃക്കാക്കര: പിണറായി ഭരണത്തില്‍ സ്ത്രീസുരക്ഷ വെള്ളത്തില്‍ വരച്ച വരപോലെയായെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇരക്ക് ഒപ്പം നിക്കാതെ വോട്ടക്കാരനൊപ്പം ചേര്‍ന്ന് ഇരക്ക് നീതി നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. നടിയെ അക്രമിച്ച കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫീസ് കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. അതിജീവതക്ക് ഒപ്പമെന്ന അവകാശപ്പെടുകയും എന്നാല്‍ കേസ് അന്വേഷണം മരവിപ്പിക്കുകയും പോലീസിനെ നിര്‍ജ്ജീവമാക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. ഇതിനായി സി പി എം ഉന്നതര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്.

കേസ് അന്വേഷണം നിശ്ചലമാക്കാന്‍ ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായാണ് മാധ്യമ വാര്‍ത്തകള്‍. ഇത്തരം ഗുരുതരമായ ആക്ഷേപം ഉയര്‍ന്നിട്ടും ഒരക്ഷരം അതിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. സി പി എം നേതാക്കള്‍ അതിജീവിതയെ അധിക്ഷേപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിജീവത നടത്തുന്ന ധീരമായ പോരാട്ടത്തെ രാഷ്ട്രീയവത്കരിച്ച് അപമാനിക്കാനാണ് സി പി എം നേതാക്കള്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.