കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും വൈദീക വസന്തം. തെക്കന്‍ സുമാത്രയുടെ തലസ്ഥാനമായ പാലെംബാങ്ങിലെ സെന്റ്‌ പീറ്റേഴ്സ് ഇടവക ദേവാലയത്തില്‍വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സഭാംഗങ്ങളായ 8 ഡീക്കന്മാരാണ് പാലെംബാങ്ങ് മെത്രാപ്പോലീത്ത യോഹാനെസ് ഹാറുണ്‍ യുവോണോയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചത്.

ദൈവവിളി എപ്പോഴും ക്രിസ്തുവിന് മനുഷ്യരോടുള്ള സ്നേഹത്താല്‍ സമ്പന്നമായിരിക്കണമെന്നു സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പ്രോവിന്‍സിന്റെ തലവനായ ഫാ. ആന്‍ഡ്രിയാസ് സുപാര്‍മാന്‍ നവവൈദികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ദൈവ സേവനത്തിനായി തങ്ങളുടെ മക്കളെ വിട്ടുനല്‍കിയതിന് നവവൈദികരുടെ മാതാപിതാക്കള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ ഉള്ളതിനാല്‍ പാലെംബാങ്ങിലെ മുന്‍ മെത്രാന്‍ അലോഷ്യസ് സുദാര്‍സോയും, ഏതാനും വൈദികരും, തിരുപ്പട്ടം സ്വീകരിക്കുന്നവരുടെ കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്.

പാലെംബാങ്ങിന് പുറമേ, കിഴക്കന്‍ ജാവയിലെ മാലാങ്ങ് രൂപതാധ്യക്ഷന്‍ ഹെന്‍റിക്കസ് പിഡ്യാര്‍ട്ടോ ഗുണാവാന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക രൂപതയിലേയും മറ്റ് സന്യസ്ഥ സഭകളിലും ഉള്‍പ്പെട്ട പതിനാലോളം സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍പ്പട്ടം നല്‍കി. വരുന്ന മെയ് 5-ന് സെമാരങ്ങ് മെത്രാപ്പോലീത്ത റോബെര്‍ട്ടസ് റുബിയാട്ട്മോകോ സെന്‍ട്രല്‍ ജാവയിലെ യോഗ്യാകാര്‍ട്ടായില്‍വെച്ച് 4 പേര്‍ക്ക് ഡീക്കന്‍പട്ടം നല്‍കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്തോനേഷ്യയില്‍ നിരവധി ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യത്തു നിന്നു കൂടെകൂടെയുണ്ടാകുന്ന ദൈവവിളി വസന്തത്തെ ഏറെ പ്രതീക്ഷയോടെയാണ് തിരുസഭ നോക്കി കാണുന്നത്.