തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആം ആദ്മി പാർട്ടി. അധികാരത്തിൽ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സാധാരണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്ന്  എഎപി കേരള നിരീക്ഷകൻ എൻ.രാജ കൊച്ചിയിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതേസമയം അടുത്ത നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും എൻ.രാജ വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. ആർക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നിരീക്ഷൻ പറഞ്ഞു. ട്വന്റി 20യുമായി ചേർന്ന് ആപ് മത്സരിച്ചേക്കുമെന്ന ആഭ്യൂഹങ്ങൾക്ക് ഇതോടെ തിരശ്ശീല വീണു.

വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് തീരുമാനം. തൃക്കാക്കരയിൽ ആർക്കെങ്കിലും പിന്തുണ നൽകണോ എന്ന കാര്യം 15ന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ.രാജ പറഞ്ഞു.

പിന്മാറ്റത്തിന് കാരണം സർവേ?
ആം ആദ്മി പാർട്ടിയുടെ ദേശീയ നേതൃത്വം നേരിട്ട് തൃക്കാക്കരയിൽ നടത്തിയ സർവേയിലാണ് ഉപതെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് വ്യക്തമായത്. 2021ൽ ട്വന്റി ട്വന്റി നേടിയത് 13,897 വോട്ടാണ്.  ഉപതെരെഞ്ഞെടുപ്പ് ഇരു മുന്നണികൾ തമ്മിലെ നേർക്കുനേർ പോരാട്ടമാകും. സഹതാപതരംഗവും സംസ്ഥാന സർക്കാരിന്റെ മുഴുവൻ സംവിധാനവും കേന്ദ്രീകരിക്കുന്ന തെരെഞ്ഞെടുപ്പിൽ ആപ് -ട്വന്റി 20 സഖ്യത്തിന് കാര്യമായ പ്രസക്തിയുണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.