സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന തുടർന്നിട്ടും ഇതുവരെ സൂചനയൊന്നുമില്ല. രാജന് നേരെ, വന്യമൃഗങ്ങളുടെ ആക്രമണം സംശയിക്കുന്നതിനാല്‍ മൃഗങ്ങളുടെ കാൽപ്പാടുകളും മറ്റ് അടയാളങ്ങളും പിന്തുടർന്ന് കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള ട്രക്കിങ് വിദഗ്ധരാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. രാജന്‍റെ ചെരുപ്പും ഉടുമുണ്ടും ടോര്‍ച്ചും കണ്ടെത്തിയെങ്കിലും മറ്റ് സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കാണാതായ ദിവസം പ്രദേശത്ത് പെയ്ത് കനത്തമഴ കാൽപ്പാട് അടക്കമുള്ള തെളിവുകൾ മായ്ച്ചിരിക്കാം എന്നാണ് നിഗമനം.

തെരച്ചിലിനായി, സ്നിഫർ ഡോഗ്, ഡ്രോൺ അടക്കം സന്നാഹങ്ങളും ഉപയോഗിക്കുന്നുണ്ട്. വാച്ചർ പുളിക്കഞ്ചേരി രാജനെ മെയ് മൂന്നിന് രാത്രിയാണ് കാണാതായത്. സൈരന്ദ്രിയിലെ മെസ്സിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച് അടുത്തുള്ള ക്യാംപിലേക്ക് പോയാതാണ് രാജൻ. 10 വർഷത്തിലേറെയായി സൈലന്‍റ് വാലിയിൽ ജോലി ചെയ്യുന്ന രാജന് കാട്ടുവഴിയെല്ലാം പരിചിതമാണ്.  അതിനാൽ വനത്തിൽ കുടുങ്ങിയതാകാമെന്ന് വനംവകുപ്പ് കരുതുന്നില്ല. തിരോധാനത്തിന് കേസെടുത്ത അഗളി പൊലീസും അന്വേഷണം തുടരുകയാണ്.