റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌നിലെ സ്ഥിതിഗതികളിൽ ആശങ്ക അറിയിച്ച് ഇന്ത്യ.ശത്രുതയും ആക്രമണവും അവസാനിപ്പിക്കാൻ ഇന്ത്യ വീണ്ടും അഭ്യർത്ഥിച്ചു.യുക്രെയ്‌നിലെ വഷളായിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് ഞങ്ങൾ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.അക്രമം അവസാനിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനുമുള്ള ആഹ്വാനം ഞങ്ങൾ ആവർത്തിയ്‌ക്കുന്നുവെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രതീക് മാത്തൂർ പറഞ്ഞു.ഇന്നലെ നടന്ന യുഎൻ സുരക്ഷാ സമിതിയുടെ യോഗത്തിലാണ് ഇന്ത്യ  നിലപാട് ആവർത്തിച്ചത്. രക്തം ചൊരിയുന്നതിലൂടെയും നിരപരാധികളുടെ ജീവൻ ഇല്ലാതാക്കുന്നതിലൂടെയും ഒരു യുദ്ധത്തിലും പരിഹാരം കാണാനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര ഇടപെടലിന്റെയും ചർച്ചയുടെയും മാർഗത്തിലൂടെ മാത്രമേ സംഘർഷം അവസാനിപ്പിക്കാനാകൂ എന്ന് തുടക്കം മുതലേ തങ്ങൾ പറഞ്ഞിരുന്നു എന്നും ഇന്ത്യൻ പ്രതിനിധി കൂട്ടിച്ചേർത്തു.

ബുച്ചയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിനെ ഇന്ത്യ ശക്തമായി അപലപിക്കുകയും ഒരു സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണക്കുകയും ചെയ്തു.ഈ യുദ്ധത്തിൽ വിജയിക്കുന്ന ഒരു വശവും ഉണ്ടാകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ഇന്ത്യൻ പ്രതിനിധി ആവർത്തിച്ചു.

സെക്രട്ടറി ജനറലിന്റെ മോസ്‌കോയിലെയും കീവിലെയും സന്ദർശനത്തെയും റഷ്യൻ ഫെഡറേഷനിലെയും യുക്രെയ്‌നിലെയും നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മരിയുപോളിൽ നിന്ന് സാധാരണക്കാരായ ജനങ്ങളെ ഒഴിപ്പിക്കാൻ യുഎൻ നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് നേരത്തെ യൂറോപ്പ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ വിജയിക്കില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും എല്ലാവർക്കും നഷ്ടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു