മരിച്ചു എന്ന് കരുതിയയാൾ ജീവിതത്തിലേക്ക് തിരിച്ചുവന്ന പല വാർത്തകളും നാം കണ്ടിട്ടുണ്ട്. എന്നാൽ, ശവപ്പെട്ടി(Coffin)യിലടച്ച് സംസ്കരിക്കാൻ കൊണ്ടുപോകുന്നയാൾ ജീവിതത്തിലേക്ക് തിരികെ വരുന്ന സന്ദർഭങ്ങൾ അപൂർവമായിരിക്കും. എന്നാൽ, സംസ്കാരചടങ്ങിന് മുമ്പ് ഇവിടെ ഒരു സ്ത്രീ ശവപ്പെട്ടിക്കകത്തുനിന്നും മുട്ടിവിളിച്ച സംഭവമുണ്ടായി.

കഴിഞ്ഞയാഴ്ച പെറുവിലെ ലാംബെയ്ക് (Lambayque in Peru) നഗരത്തിലാണ് സംഭവം നടന്നത്. റോസ ഇസബെൽ സെസ്പെഡസ് കലാസ (Rosa Isabel Cespedes Callaca) എന്ന സ്ത്രീയാണ് ശവപ്പെട്ടിയിലുണ്ടായിരുന്നത്. ഒരു കാറപകടത്തെ തുടർന്ന് റോസയ്ക്ക് ​ഗുരുതരമായ അപകടം പറ്റിയിരുന്നു. അതേ അപകടത്തിൽ അവരുടെ ബ്രദർ ഇൻ ലോ -യും കൊല്ലപ്പെടുകയുണ്ടായി. ഇവരുടെ മൂന്ന് മരുമക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി റോസയെ ഒരു ശവപ്പെട്ടിയിലാക്കി. എന്നാൽ അവൾ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് മുട്ടുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഞെട്ടിപ്പോയി.

മുട്ടൽ കേട്ടതോടെ ശവപ്പെട്ടി ഉയർത്തിപ്പിടിച്ചിരുന്നവർ അത് താഴെയിറക്കി. നോക്കിയപ്പോൾ റോസ അവർക്ക് നേരെ നോക്കുന്നതാണ് കണ്ടത്. അവർ കണ്ണ് തുറന്നിട്ടുണ്ടായിരുന്നു. ആകെ വിയർത്തിട്ടുണ്ടായിരുന്നു. ഉടനെ തന്നെ സെമിത്തേരിക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു.

കുടുംബാംഗങ്ങൾ ഉടൻ തന്നെ റോസയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ലൈഫ് സപ്പോർട്ട് സംവിധാനത്തിലാക്കി. എന്നാൽ, ദൗർഭാ​ഗ്യകരമെന്ന് പറയട്ടെ കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവർ മരിച്ചു. അവർ കോമയിലായിരുന്നിരിക്കാം. അതാവാം അവർ മരിച്ചതായി കണക്കാക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

ഏതായാലും ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.