കൊളംബോ:സാമ്പത്തികമായും വാണിജ്യപരമായും തകർത്തിരിക്കുന്ന ശ്രീലങ്ക എല്ലാ കാര്യത്തിനും ഇന്ത്യയെ തന്നെ ആശ്രയിക്കാൻ തീരുമാനമെടുത്തിരിക്കുകയാണ്. അന്താരാഷ്‌ട്ര നാണ്യനിധിയിൽ നിന്നും കടം വാങ്ങാൻ തയ്യാറെടുത്തതിന്റെ പേരിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയോട് അവശ്യസാധനങ്ങൾ എത്തിക്കണ മെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടാണ് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

ഭക്ഷ്യ വസ്തുക്കൾ, ഇന്ധനം, മരുന്നുകൾ, നിർമ്മാണ സാമഗ്രികൾ, മൃഗങ്ങൾക്കായുള്ള ഭക്ഷ്യ വസ്തുക്കൾ, വ്യവസായങ്ങൾക്കാവശ്യമുള്ള അസംസ്‌കൃത വസ്തുക്കൾ എന്നിവടക്കം ഏഴ് സാമഗ്രികളാണ് ശ്രീലങ്ക അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീലങ്കയിലെ വാണിജ്യ സമൂഹമാണ് ഇന്ത്യയിലേക്ക് ഇറക്കുമതിക്കായി എല്ലാ നീക്കങ്ങളും നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള വ്യാപാരികൾ സ്റ്റേറ്റ് ബാങ്കുമായി ശ്രീലങ്കയ്‌ക്ക് വ്യാപാര സംബന്ധമായ കടം നൽകുന്ന വിഷയത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യവസായ വകുപ്പ് മേൽനോട്ടം വഹിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ അനുമതിക്കനുസരിച്ച് ഘട്ടംഘട്ടമായി സാധനങ്ങൾ കയറ്റുമതി നൽകും.

1948ലെ അവ്സ്ഥയിലേക്കാണ് ശ്രീലങ്ക മൂക്കുകുത്തിയിരിക്കുന്നത്. എത്ര സമ്പാദിച്ചാലും ചൈനയുടെ കടം തിരിച്ചടയ്‌ക്കാനാകില്ലെന്ന അവസ്ഥയാണ് ശ്രീലങ്കയുടേത്. സാമ്പത്തിക സമ്മർദ്ദം കാരണം ഏറ്റവും അനിവാര്യമായ സാധാനങ്ങൾ മാത്രമേ ഇറക്കുമതി ചെയ്യാൻ വ്യാപാരികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുള്ളു. ജനുവരി മുതൽ ഇന്ത്യ വൻതോതിലുള്ള സാമ്പത്തിക സഹായമാണ് ശ്രീലങ്കയ്‌ക്ക് നൽകുന്നത്.  ജനുവരിയിൽ 7ലക്ഷം കോടി അടിയന്തിര സഹായമായി ഇന്ത്യ നൽകി. തുടർന്ന് 3800 കോടി പെട്രോളിയം വാങ്ങാൻ മാത്രമായും നൽകിക്കഴിഞ്ഞു. ഇത് കൂടാതെയാണ് കടമായി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നത്.