മുംബയ്: ആഡംബര കപ്പലിലെ ലഹരികേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്‌റ്റിന് കാരണമായത് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഓഫീസറുടെ പ്രതികാര നടപടിയാണെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി ശിവസേന നേതാവ് കിഷോര്‍ തിവാരി. മഹാരാഷ്‌ട്രയിലെ കാര്‍ഷിക ആക്‌ടിവിസ്‌റ്റും മന്ത്രിയുമാണ് കിഷോര്‍ തിവാരി.

എന്‍‌സിബി ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് ബോളിവുഡില്‍ അരങ്ങേറ്റത്തിന് സാധിക്കാത്തതിന്റെ പ്രതികാരമാണ് സംഭവമെന്നും വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും തിവാരി സുപ്രീംകോടതിയില്‍ നല്‍കിയ ഹ‌ര്‍ജിയില്‍ പറയുന്നു. സിനിമാ താരങ്ങളെയും ഫാഷന്‍ മോഡലുകളെയും ലക്ഷ്യമിടുന്ന വൃത്തികെട്ട നയമാണ് എന്‍സി‌ബിയ്‌ക്കെന്നും ആര്യന്‍ ഖാന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതി ഇടപെടണമെന്നും കിഷോ‌ര്‍ തിവാരി ആവശ്യപ്പെട്ടു.

കഴിഞ്ഞ 17 ദിവസങ്ങളായി ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായാണ് ആര്യന്‍ ഖാനെ ജയിലിലടച്ചിരിക്കുന്നതെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആര്യന്‍ ഖാനെയും മറ്റ് ഏഴുപേരെയും എന്‍‌സിബി അറസ്‌റ്റ് ചെയ്‌തതെന്നും തിവാരി ആരോപിച്ചു.