ലുധിയാന: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഒരു പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈയിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്നെ ഇക്കാര്യം സൂചിപ്പിച്ചു. മാത്രമല്ല, 2022 ഫിബ്രവരിയില്‍ നടക്കാന്‍ പോകുന്ന പഞ്ചാബ് നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നുമാണ് ക്യാപ്റ്റര്‍ അമരീന്ദര്‍ സിംഗ് നല്‍കുന്ന സൂചന.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്‌ ആഴ്ചകള്‍ക്കുശേഷമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. തന്‍റെ ശത്രുവായ നവജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നടപടിയും തന്നോടാലോചിക്കാതെ വിളിച്ച നിയമസഭാകക്ഷിയോഗവും മൂലമുള്ള അപമാനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ 18 നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഖ്യം രൂപീകരിക്കുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സൂചന നല്‍കുന്നു. ബിജെപിക്ക് പുറമെ അകാലിദളിലെ ചില ഗ്രൂപ്പുകളുമായും സഖ്യമുണ്ടാക്കും. മാത്രമല്ല, പഞ്ചാബിലെ കര്‍ഷകരുമായി ഐക്യമുണ്ടാക്കാനും ക്യാപ്റ്റന്‍ ശ്രമിക്കും.