സി.പി.എമ്മിന്റെ സമുന്നത നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് നാളെ 98 തികയും.

വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാല്‍ വി.എസ് ഇപ്പോള്‍ തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ വസതിയില്‍ വിശ്രമത്തിലാണ്. ജന്മദിനത്തിന് പ്രത്യേകിച്ച്‌ ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് മാത്രം.

പക്ഷാഘാതത്തിന് ശേഷം പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് വി.എസ് എത്തിയിട്ടില്ല. ദിവസവും രാവിലെ പത്രപാരായണവും അല്പ നേരം ടി.വി കാണലുമുണ്ട്. നടക്കാന്‍ ആരുടെയെങ്കിലും സഹായം വേണ്ടിവരുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടില്ല. കൊവിഡ് മഹാമാരിക്ക് ശേഷം സന്ദര്‍ശകരെ വീട്ടുകാര്‍ അനുവദിച്ചിട്ടില്ല. അണുബാധയുണ്ടാകാതെ ശ്രദ്ധിക്കാന്‍ വി.എസിന്റെ ചികിത്സാകാര്യങ്ങള്‍ നോക്കുന്ന ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രിമാരുള്‍പ്പെടെ പലരും വി.എസിനെ കാണാന്‍ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്. മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ഇടയ്ക്കിടെ ബന്ധപ്പെട്ട് സുഖവിവരം തേടുന്നുണ്ട്.