11 ഡാമുകളില്‍ ഇന്ന് റെഡ് അലര്‍ട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും തുറക്കുകയാണ് ഇടുക്കി അണക്കെട്ട്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകള്‍. അവയില്‍ മധ്യത്തിലെ മൂന്ന് ഷട്ടറുകളാണ് 11 മണിക്ക് തുറക്കുക. ഒരു സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം സ്പില്‍വേയിലൂടെ പുറത്തെത്തും. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അഞ്ച് വില്ലേജുകളിലുള്ള കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജം. ഏറ്റവുമധികം ക്യാമ്ബുകള്‍ ഇടുക്കി വില്ലേജിലാണ്. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യു വകുപ്പുകള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലില്‍ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാല്‍ കടല്‍ തീരത്തും ജാഗ്രത വേണം. ഡാം തുറന്നാലുണ്ടാകുന്ന കുത്തൊഴുക്കില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകര്‍ത്തല്‍, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തി.