ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാമ്ബത്തികപരിഷ്കാരങ്ങളും കോവിഡും മൂലം വലിയ ധനകമ്മി അനുഭവപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഇത് മറികടക്കാനും ജനങ്ങളെ പിഴിയാന്‍ ഒരുങ്ങുകയാണ്. ഡിസംബറില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധന സംബന്ധിച്ച്‌ ചര്‍ച്ചയുണ്ടാവുമെന്നാണ് സൂചന.

ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ലൈവ് മിന്‍റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ജി.എസ്.ടിയിലുള്ള അഞ്ച്, 12 ശതമാനം സ്ലാബുകള്‍ പരിഷ്കരിക്കാനാണ് കേന്ദ്രസര്‍ക്കാറിന്‍റെ പദ്ധതി. അഞ്ച് ശതമാനം സ്ലാബ് ആറിലേക്കും 12 ശതമാനം 13ലേക്കും വര്‍ധിപ്പിക്കാനാണ് സര്‍ക്കാറിന്‍റെ ആലോചന.

ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സാധനങ്ങളാണ് ഈ നികുതി സ്ലാബില്‍ വരുന്നത്. ഇവയുടെ നികുതി ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാവും സൃഷ്ടിക്കുക. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രിമാര്‍ പഠനം നടത്തി റിപ്പോര്‍ട്ട് ജി.എസ്.ടി കൗണ്‍സില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.