ഒരു ഇടവേളയ്‌ക്ക് ശേഷം ചൈനയ്‌ക്കെതിരെ ശക്തമായ ആരോപണവുമായി അമേരിക്ക. തായ്‌വാന് മേല്‍ ചൈനയുടെ പ്രകോപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വൈറ്റ്ഹൗസ് നടത്തിയിരിക്കുന്ന പ്രസ്താവന ഏറെ നിര്‍ണ്ണായക മെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
സൈനികപരമായ നീക്കമാണ് ചൈന നടത്തുന്നതെന്നും തായ്‌വാന്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുന്ന ഒരു രാജ്യമാണെന്ന് ചൈന മറക്കരുതെന്നും അമേരിക്ക പറഞ്ഞു. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാക്കിയാണ് ഔദ്യോഗികമായ പ്രസ്താവനയിലൂടെ തായ്‌വാന് പിന്തുണ പ്രഖ്യാപിച്ചത്.
‘തായ്‌വാന് മേലുള്ള ചൈനയുടെ തികച്ചും പ്രകോപനപരമായ നീക്കങ്ങളില്‍ അമേരിക്ക ആശങ്കരേഖപ്പെടുത്തുകയാണ്. തായ്‌വാനെന്ന രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. മേഖലയിലെ സമാധാനം തകര്‍ക്കുന്ന തരത്തിലേക്കാണ് ചൈനയുടെ നീക്കം.’ ജെന്‍സാക്കി പറഞ്ഞു.
നയതന്ത്ര തലത്തില്‍ അമേരിക്കയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ബീജിംഗുമായി നേരിട്ട് സംസാരിക്കുന്നത് തുടരുകയാണ്. തായ വാന്‍ തങ്ങളുടെ വ്യാപാര കണ്ണിയുടെ ഒരു ഭാഗമാണെന്നും ജെന്‍സാക്കി വ്യക്തമാക്കി. ചൈനയുടെ അനിയന്ത്രിതമായ സമ്മര്‍ദ്ദങ്ങള്‍ പ്രതിരോധ രംഗത്ത് തായ്‌വാനെ സഹായിക്കേണ്ട അവസ്ഥയിലേക്കാണ് എത്തിച്ചിരി ക്കുന്നതെന്നും ജെന്‍ സാക്കി പറഞ്ഞു.
150 യുദ്ധവിമാനങ്ങള്‍ രണ്ടു മാസത്തിനിടെ തായ്‌വാന്‍ വ്യോമാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. 56 വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. തെക്കന്‍ ചൈനാ കടലിലെ നാവികസേനാ മുന്നേറ്റവും തായ്‌വാനെ ലക്ഷ്യമാക്കിയാണ്. മറ്റ് ചെറു ദ്വീപ് രാജ്യങ്ങള്‍ ക്കെതിരെയും ചൈനയുടെ ഭീഷണി നിലനില്‍ക്കുന്നതും അമേരിക്ക ചൂണ്ടിക്കാട്ടി.