സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് ആരംഭിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കാമ്ബസുകള്‍ കേന്ദ്രീകരിച്ച്‌ വാക്സിന്‍ നല്‍കിയ ശേഷമാണ് നാളെ മുതല്‍ ക്ലാസുകള്‍ തുടങ്ങുന്നത്.

ബിരുദ ക്ലാസുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമമാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാവിലെ 8.30 മുതല്‍ 1.30 വരെയുള്ള ഒറ്റ സെഷന്‍, അല്ലെങ്കില്‍ ഒമ്ബത് മുതല്‍ മൂന്ന് വരെ, 9.30 മുതല്‍ 3.30 വരെ എന്നിങ്ങനെയാണിത്. സമയം കോളജ് കൗണ്‍സിലുകള്‍ക്ക് സൗകര്യമനുസരിച്ച്‌ തിരഞ്ഞെടുക്കാം. ഒട്ടുമിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷനാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്കവിധം ഓണ്‍ലൈന്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിള്‍. മറ്റു സെമസ്റ്ററുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും. എന്‍ജിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. കാമ്ബസുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. ഇന്ന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം ചേരും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മറ്റന്നാള്‍ പുറത്തിറക്കും. ഓരോ സ്‌കൂളിലും ഒരു ഡോക്ടറുടെ വീതം സേവനം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ഉപയോഗിക്കാം. ആയുഷ് നിര്‍ദേശിച്ച ഹോമിയോ മരുന്നുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനും തീരുമാനമുണ്ട്.