രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലദേശ്, ബോട്‌സ്വാന, ചൈന, മൗറിഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും വന്നവരുടെ സാംപിളുകള്‍, ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കും.

യുകെയില്‍നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസമാണു നിര്‍ബന്ധിത ക്വാറന്റീന്‍.

എല്ലാ രാജ്യാന്തര യാത്രക്കാരും വിമാനത്താവളത്തില്‍ എത്തുമ്ബോള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മറ്റു രാജ്യങ്ങളില്‍നിന്നും വരുന്നവരുടെ വിമാനത്താവളത്തില്‍ നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ വീണ്ടും ആര്‍ടിപിസിആര്‍ നടത്തണം.