അമേരിക്കന്‍ സന്ദര്‍ശനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ പിന്തുടര്‍ന്ന് കര്‍ഷക സമരക്കാര്‍. മോദി-ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റിനോട് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. 11 മാസത്തെ പ്രതിഷേധത്തിനിടെ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഞങ്ങളെ രക്ഷിക്കാന്‍ ഈ കറുത്ത നിയമങ്ങള്‍ റദ്ദാക്കണം. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ ടാഗ് ചെയ്തുകൊണ്ട് കര്‍ഷക നേതാവ് ട്വീറ്റ് ചെയ്തു.

‘പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഇന്ത്യന്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നു. കഴിഞ്ഞ 11 മാസത്തിനിടെ 700 കര്‍ഷകര്‍ പ്രതിഷേധത്തില്‍ മരിച്ചു. ഞങ്ങളെ രക്ഷിക്കാന്‍ ഈ കറുത്ത നിയമങ്ങള്‍ റദ്ദാക്കണം. പ്രധാനമന്ത്രി മോദിയെ കാണുമ്ബോള്‍ ദയവായി ഞങ്ങളുടെ ആശങ്കകള്‍കൂടി പങ്കുവയ്ക്കുക’-ബൈഡനോട് ടികായത്ത് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.കര്‍ഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടാനുള്ള സന്ദര്‍ഭമായാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പ്രക്ഷോഭകര്‍ കാണുന്നത്.ഭാരതീയ കിസാന്‍ യൂണിയെന്‍റ (ബികെയു) വക്താവാണ് രാകേഷ് ടികായത്ത്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ 2020 നവംബര്‍ മുതല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സമരത്തിലാണ്.

അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈസ് പ്രസിഡന്‍റ് കമല ഹാരിസും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി വഹിക്കാന്‍ കഴിഞ്ഞെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ജോ ബൈഡന്‍-കമല ഹാരിസ് ഭരണ നേതൃത്വത്തില്‍ ഇന്ത്യ-യു.എസ് ബന്ധം പുതിയ തലത്തിലേക്ക് കടക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും സമസ്ത മേഖലകളില്‍ മികച്ച സഹകരണമാണുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗത്തില്‍ യു.എസ്. നല്‍കിയ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

ഇന്ത്യ അമേരിക്കയുടെ നിര്‍ണായക പങ്കാളിയാണെന്ന് കമല ഹാരിസ് വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വ്യാപിക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ ലോകത്ത് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും കമല ഹാരിസ് വ്യക്തമാക്കി. ഇന്ത്യ കോവിഡ് വാക്സിന്‍ കയറ്റുമതി ചെയ്ത തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു.