ന്യൂഡല്‍ഹി: അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ഡല്‍ഹിയിലെ ഒരു വിദ്യാര്‍ത്ഥി സ്‌കൂള്‍ തുറക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് സുപ്രീംകോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കാന്‍ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഉചിതമായ തീരുമാനങ്ങള്‍ അവരെടുക്കട്ടെയെന്നും സുപ്രീംകോടതി അറിയിച്ചു.

പല സംസ്ഥാനങ്ങളിലും ഗുരുതര രോഗ സാഹചര്യം നിലനില്‍ക്കുമ്ബോള്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത്. സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണം. മഹാരാഷ്‌ട്രയിലെയും കേരളത്തിലെയും കൊവിഡ് സാഹചര്യങ്ങള്‍ ഹര്‍ജിക്കാരന്‍ കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേരളത്തില്‍ നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒക്‌ടോബര്‍ മാസം മുതല്‍ ഡിഗ്രി തലത്തില്‍ പഠനം തുടങ്ങാനും തീരുമാനമുണ്ടായിരുന്നു.