തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ നേതാവ് കൊടി സുനിയെ ജയിലില്‍ കൊല്ലാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും ജയില്‍ വകുപ്പും അന്വേഷണം തുടങ്ങി. കൊടി സുനിയും സഹ തടവുകാരനും ജയില്‍ സൂപ്രണ്ടിനും ഐജിയ്‌ക്കും നല്‍കിയ പരാതി പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ 2 സഹ തടവുകാര്‍ക്ക് 5 കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്നായിരുന്നു കൊടി സുനിയുടെ വെളിപ്പെടുത്തല്‍. അയ്യന്തോള്‍ ഫ്‌ലാറ്റ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ ഏറ്റെടുത്തത്.

സൂപ്രണ്ടിന്റെ മുറിയിലെ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ നിന്നും പല തവണ വിളിച്ചതായി കണ്ടെത്തിയുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘമാണ് ക്വട്ടേഷന് പിന്നിലെന്നാണ് സംശയം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊടി സുനി ഇടപെട്ടതിന്റെ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതാണ് ക്വട്ടേഷന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന സംശയത്തിന്റെ അടിസ്ഥാനം.