ഒന്നാം ഏകദിന മത്സരത്തിന്‍റെ ടോസിടാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പാകിസ്താനുമായുള്ള പരമ്ബരയില്‍ നിന്ന് നാടകീയമായി പിന്മാറി ന്യൂസിലാന്‍ഡ്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് ന്യൂസിലാന്‍ഡിന്‍റെ പിന്മാറ്റം. പരമ്ബരക്കായി ഇനി ടീം പാകിസ്താനില്‍ തുടരില്ലെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താനില്‍ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വന്‍റി 20 മത്സരങ്ങളും കളിക്കാനാണ് ന്യൂസിലാന്‍ഡ് എത്തിയത്.

ന്യൂസിലാന്‍ഡ് സര്‍ക്കാറില്‍ നിന്ന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നതെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടീമിന്‍റെ മടങ്ങിപോക്കിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോവാനുള്ള സന്നദ്ധത പാകിസ്താന്‍ വ്യക്തമാക്കി. സന്ദര്‍ശക ടീമുകള്‍ക്ക് പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കുമെന്നും പാകിസ്താന്‍ അറിയിച്ചു.

ന്യൂസിലാന്‍ഡ് ടീമിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന വിവരം പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരമ്ബരയില്‍ നിന്നും പിന്മാറരുതെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനൊപ്പമുള്ള സുരക്ഷാ സംഘം ഒരുക്കങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന വിവരവും പാകിസ്താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാന നിമിഷം ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് കടുത്ത നിരാശ നല്‍കുന്ന തീരുമാനമാണെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രസ്താവനയില്‍ പറയുന്നു.