കോവിഡ് മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. പുതുക്കിയ മാര്‍ഗരേഖ പ്രകാരം കോവിഡ് ബാധിച്ച്‌ 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരണം സംഭവിക്കുകയോ, കോവിഡ് ബാധിച്ച്‌ 30 ദിവസം ആശുപത്രിയില്‍ ചികിത്സയിലിരുന്നതിന് ശേഷം മരണം സംഭവിക്കുകയോ ചെയ്താല്‍ കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ രേഖ പുതുക്കിയത്. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളിലൂടെയാണ് കോവിഡ് സ്ഥിരീകരിക്കേണ്ടത്. കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകടമരണം, എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല. മുന്‍ മാര്‍ഗരേഖ പ്രകാരം കോവിഡ് സ്ഥിരീകരിച്ച്‌ 25 ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചാല്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു.