പ്ലസ് വൻ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിച്ചത്. എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യം.

പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളുണ്ടെന്നും ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ അവർക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. പ്ലസ് വൺ പരീക്ഷ നടത്തിയാൽ മാത്രമേ പ്ലസ് ടു കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുകയുള്ളു. അതിനാൽ എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ പൊതുതാൽപര്യഹർജികൾ തള്ളണമെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടു.

കൊവിഡ് ബാധിതരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ സുപ്രിംകോടതിയിൽ ഉറപ്പ് നൽകി. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാൻ കഴിയാത്ത രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മൂന്നാം തരംഗം ഒക്ടോബറിൽ വരുമെന്നാണ് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. അതിനാൽ ഈമാസം അവസാനത്തിന് മുൻപ് പരീക്ഷ നടത്താൻ തയാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇന്റർനെറ്റ് ലഭ്യത അടക്കം പ്രശ്നങ്ങൾ ഉള്ളതിനാൽ ചോദ്യപേപ്പർ ചോർച്ച അടക്കം തടയാൻ എഴുത്തുപരീക്ഷയാണ് അഭികാമ്യം.

പൊതുതാൽപര്യഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.