കൊച്ചി: കോതമംഗലത്ത് യുവാവ് വെടിവച്ച് കൊലപ്പെടുത്തിയ ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. രാത്രി കണ്ണൂരിലെത്തുന്ന മൃതദേഹം എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ പയ്യാമ്ബലം ശ്മശാനത്തിലാണ് സംസ്കാരച്ചടങ്ങുകള്‍.
മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി സ്വദേശി രാഖിലിന്‍റെ മൃതദേഹം ഇന്ന് രാത്രിയോടെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിക്കും. ഞായറാഴ്ച രാവിലെ പിണറായിയിലെ ശമ്ശാനത്തില്‍ സംസ്കരിക്കും.
അതേസമയം കൊലപാതകത്തില്‍ പൊലീസ് രാഖില്‍ ഉപയോഗിച്ച തോക്ക് സംബന്ധിച്ച് അന്വേഷണം ശക്തമാക്കുന്നതായാണ് വിവരം. മരിച്ച രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കും.
കൊലയ്ക്കുപയോഗിച്ച തോക്ക് ബിഹാറില്‍ നിന്നാണ് രാഖില്‍ വാങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 12ന് രാഖില്‍ ഒരു സുഹൃത്തിനൊപ്പെ ബിഹാറില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി എട്ടുദിവസം അവിടെ താമസിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഖില്‍ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റള്‍ ആണെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സാധരണക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്തതും സൈനികര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന തോക്കാണ് 7.62 എംഎം പിസ്റ്റളെന്നും വിദഗ്ധര്‍ പറയുന്നു. ഇത് ഉപയോഗിച്ച് ഏഴ് റൗണ്ട് വരെ വെടിയുതിര്‍ക്കാമെന്നാണ് പൊലീസ് പറയുന്നത്.
തോക്കിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നതിനായി ബാലിസ്റ്റിക്ക് വിദഗ്ധര്‍ പരിശോധന നടത്തും. മാനസയുടെ തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്. മാനസയുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
മാനസ താമിസിച്ചിരുന്ന വാടക വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കൊലപാതകം നടന്നത്. രാഖില്‍ എത്തുമ്ബോള്‍ മാനസയും മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഖില്‍ മാനസയെ ബലമായി മുറിയിലേക്കു പിടിച്ചുകൊണ്ടുപോകുകയും തുടര്‍ന്നുണ്ടായ വാക്കേറ്റം വെടിവയ്പില്‍ കലാശിച്ചെന്നുമാണ് പൊലീസ് നല്‍കിയ വിവരം.