സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 51 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അഞ്ച് പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം , സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.59 ശതമാനമാണ്. 135 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇതിനിടെ, സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും വാക്സിന് സ്റ്റോക്ക് ഇല്ല. പൂർണമായ കണക്ക് ലഭ്യമായിട്ടില്ല. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നിരന്തരം അവരെ ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കണക്ക് സുതാര്യമാണെന്നും അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിൻ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.