സിസ്റ്റർ ലൂസി കളപ്പുര നിരാഹാര സമരത്തിൽ. കാരയ്ക്കാമല കോൺവെന്റ് അധികൃതർ ദ്രോഹിക്കുന്നുവെന്ന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം. കോൺവെന്റിലെ റൂമിന് പുറത്തുള്ള വരാന്തയിലെ വൈദ്യുതി വിച്ഛേദിച്ചുവെന്ന് ലൂസി കളപ്പുര ആരോപിക്കുന്നു. കാരയ്ക്കാമല എഫ്‌സിസിക്ക് മുൻപിലാണ് ലൂസി കളപ്പുര നിരാഹാര സമരം നടത്തുന്നത്.
മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കോൺവെന്റിൽ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ലൂസി കളപ്പുരയെ സംബന്ധിച്ച് ഹൈക്കോടതിയുടേത് ആശ്വാസ വിധിയായിരുന്നു. ഇതിന് പിന്നാലെയാണ് കാരയ്ക്കാമല കോൺവെന്റിനെതിരെ സിസ്റ്റർ ലൂസി രംഗത്തെത്തിയിരിക്കുന്നത്.
സഭാ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ച് ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കിയ എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നടപടി വത്തിക്കാൻ ശരിവച്ചെന്നാണ് മഠത്തിന്റെ വാദം. എന്തു വന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നാണ് ലൂസി കളപ്പുരയുടെ നിലപാട്.