വാഷിങ്ടണ്‍: അഫ്ഗാനില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ച അമേരിക്കന്‍ സൈന്യത്തിന് വീണ്ടും സുരക്ഷാ ചുമതല നല്‍കാന്‍ സാധ്യത. കഴിഞ്ഞ ദിവസം താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ സൈനികര്‍ക്ക് യുഎസ് സൈന്യം സഹായം നല്‍കി എന്നാണ് ലഭ്യമായ വിവരം. അതേസമയം, സൈന്യം സെപ്തംബര്‍ 11നകം പൂര്‍ണമായും അഫ്ഗാന്‍ വിടുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അഫ്ഗാനില്‍ സൈനിക നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായാണ് കഴിഞ്ഞ ദിവസത്തെ നടപടികള്‍.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയ ജോ ബൈഡന്‍ അഫ്ഗാന്‍ സൈന്യത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് ഉറപ്പ് നല്‍കി. ചര്‍ച്ചയിലൂടെ സമാധാനം പുനസ്ഥാപിക്കാമെന്ന് പറയുന്ന താലിബാന്‍ മറുവശത്ത് അഫ്ഗാനില്‍ സൈനിക നീക്കം നടത്തുകയും ചെയ്യുന്നു. ഇത് താലിബാന്റെ ഇരട്ട നിലപാടാണെന്ന് ജോ ബൈഡനും അഷ്‌റഫ് ഗനിയും ഒരുപോലെ അഭിപ്രായപ്പെട്ടു.