പീഡന പരാതിയില്‍ നുണപരിശോധന നടത്താന്‍ തയ്യാറെന്ന് അറിയിച്ച്‌ ആരോപണ വിധേയനായ എന്‍ സി പി നേതാവ്. ബ്രയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ,പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറാണെന്ന് പദ്‌മാകരന്‍ മുഖ്യമന്ത്രിക്ക് അയച്ച മെയിലില്‍ പറയുന്നു. പരാതിക്കാരിയോട് ഒരിക്കല്‍ പോലും താന്‍ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മെയിലില്‍ പദ്‌മാകരന്‍ വ്യക്തമാക്കുന്നു.

അതേസമയം ശശീന്ദ്രനെതിരെ ദേശിയ വനിതാ കമ്മിഷന് പരാതി നല്‍കുമെന്ന് പരാതിക്കാരിയായ യുവതി അറിയിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ദേശിയ വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് യുവതി അറിയിച്ചു. ശശീന്ദ്രനെതിരെ പരാതി നല്‍കാന്‍ തിങ്കളാഴ്‌ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ കാണാനും യുവതി അനുമതി തേടിയിട്ടുണ്ട്.

അന്വേഷണവുമായി താന്‍ സഹകരിച്ചില്ലെന്ന ആരോപണം പരാതിക്കാരി നിഷേധിച്ചു. തെളിവായി ജൂണ്‍ 30ന് പൊലീസ് സ്റ്റേഷനില്‍ പോയ ദിവസത്തേതെന്ന് പറയുന്ന ദൃശ്യങ്ങളും പരാതിക്കാരി പുറത്തുവിട്ടു. പരാതിയ്‌ക്ക് ആസ്‌പദമായ സംഭവം നടന്ന ദിവസം ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാന്‍ പൊലീസ് തീരുമാനിച്ചിച്ചുണ്ട്. ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പടെയുളളവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും കുണ്ടറ പൊലീസ് അറിയിച്ചു.