കുറവിലങ്ങാട്: ജീവിതത്തിലേക്ക് കടക്കും മുന്‍പേ ഷിന്‍സിയെ മരണം തേടിയെത്തി. വീടൊരുക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ ഇന്നലെ തേടിയെത്തിയത് ഷിന്‍സിയുടെ ദുരന്ത വാര്‍ത്ത. സൗദിയില്‍ വാഹനാപകടത്തില്‍ വെള്ളിയാഴ്ച (ജൂണ്‍ – 4 ) രാത്രിയാണ് കുഴിമറ്റം പാച്ചിറത്തോപ്പില്‍ ബിജോ കുര്യന്റെ ഭാര്യ ഷിന്‍സി ഫിലിപ്പ് (28) മരിച്ചത്. കടപ്ലാമറ്റം വയലാ എടച്ചേരിത്തടത്തില്‍ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളാണ് ഷിന്‍സി.

സൗദിയിലെ ജോലി രാജിവച്ച വിവരം കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ഷിന്‍സി പറഞ്ഞെന്നു പിതാവ് ഫിലിപ്പ് പറഞ്ഞു. പോകുന്നതിനു മുന്‍പ് കൂട്ടുകാരുമൊത്തു ഒരു യാത്ര പോകുകയാണെന്നും പറഞ്ഞിരുന്നു. ഷിന്‍സിയുടെ പിതാവ് ഫിലിപ് തോമസ്, അമ്മ ലീലാമ്മ, സഹോദരന്‍ ടോണി എന്നിവരാണ് വീട്ടിലുള്ളത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം നാലു മാസം മുന്‍പ് വിവാഹിതരായ ബിജോയും ഷിന്‍സിയും കഷ്ടിച്ച്‌ ഒരു മാസമാണ് ഒരുമിച്ചു കഴിഞ്ഞത്. എന്നാല്‍ ബിജോ കുര്യന്‍‍ ബഹ്റൈനില്‍ നഴ്സാണ്. ബഹ്റൈനിലെ ആശുപത്രിയില്‍ ജോലി ലഭിച്ചതോടെ ഷിന്‍സി കഴിഞ്ഞ ദിവസം സൗദിയിലെ ജോലി രാജിവച്ചിരുന്നു. ബഹ്റൈനിലേക്ക് പോകാന്‍ മേയ് 25നും 28നും വീസ ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍മൂലം യാത്ര മുടങ്ങുകയായിരുന്നു. ബിജോയും ഷിന്‍സിയും ഒരുമിച്ചാണ് നഴ്സിങ് പഠിച്ചത്. ജോലിയും ഒരേ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു വിവാഹം. ഫെബ്രുവരി 17 ന് ഇരുവരും ജോലി സ്ഥലത്തേക്ക് തിരികെപ്പോയി.

അപകടത്തില്‍ പരുക്കേറ്റ മലയാളി ഡ്രൈവര്‍ ആശുപത്രിയില്‍ നല്‍കിയ വിവരം അനുസരിച്ചാണു മരിച്ചവരെ തിരിച്ചറിഞ്ഞത്. ഷിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. കിങ് ഖാലിദ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും വിവിധ സംഘടനകളും തുടര്‍ നടപടികളുമായി രംഗത്തുണ്ട്. തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ ഷിന്‍സിയുടെ വീട് സന്ദര്‍ശിച്ചു.