കൊല്‍ക്കത്ത : കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാറ്റി പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം വച്ച്‌ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.

സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാങ്ങുന്ന 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് മമതയുടെ ചിത്രങ്ങള്‍ ഉള്ളത്. കേന്ദ്രസര്‍ക്കാര്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന വാക്‌സിനുകളുടെ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം തന്നെയാണ് ഉള്ളത്.

‘സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിനുകള്‍ വാങ്ങാനും കുത്തിവയ്പ് ക്രമീകരിക്കാനും തുടങ്ങി. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോട്ടോ സര്‍ട്ടിഫിക്കറ്റുകളില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്’, ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ പണം കൊടുത്തു വാങ്ങുന്ന വാക്‌സിനുകളാണ് ഇവയെന്നും അതുകൊണ്ട് വിവാദങ്ങള്‍ക്ക് അര്‍ഥമില്ലെന്നും മന്ത്രി ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. പഞ്ചാബ് , ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ 18-44 പ്രായവിഭാഗക്കാര്‍ക്കു നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.