കൊടകര കുഴൽപ്പണകേസിലെ പരാതിക്കാരൻ ധർമരാജനെ അറിയാമെന്ന് കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ധർമരാജനെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നൽകി. തെരഞ്ഞെടുപ്പ് സാമഗ്രികൾ കൊണ്ടുവരാനുള്ള ചുമതല ധർമരാജന് ഉണ്ടായിരുന്നു. എന്നാൽ കുഴൽപ്പണത്തെ കുറിച്ച് അറിയില്ലെന്നാണ് ദിപിനും ലബീഷും മൊഴി നൽകിയത്. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ബിജെപി സംസ്ഥാന നേതാക്കൾ നൽകിയ മൊഴി ഇരുവരും ആവർത്തിക്കുകയാണ് ചെയ്തത്.

ഫോൺ വിളികൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നിരത്തിയാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കും സംഘടനാ പരമായ കാര്യങ്ങൾക്കും വേണ്ടിമാത്രമാണ് ധർമരാജനെ വിളിച്ചതെന്നാണ് സെക്രട്ടറിയും ഡ്രൈവറും നൽകിയ മൊഴി. എന്നാൽ ഇരുവരുടെയും മൊഴികൾ പൂർണമായും അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. ധർമരാജന് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൃശൂരിൽ ഇയാൾ എത്തിയത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായിട്ടല്ല.

കുഴൽപ്പണകേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തുന്നതിന്റെ സൂചനകളും അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിടുന്നുണ്ട്. കേസിലെ പ്രതി ദീപകിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവർത്തകൻ റിജിലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.