ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതുവരെ നൂറോളം മൃതദേഹങ്ങളാണ് ഗംഗാ നദിയില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ഇരുസംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.

പുഴയിലേക്ക് ശവശരീരങ്ങള്‍ വലിച്ചെറിയുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശ്-ബിഹാര്‍ അതിര്‍ത്തിയിലെ ഒരു പാലത്തില്‍ വച്ച് ആംബുലന്‍സ് ഡ്രൈവര്‍ ശവശരീരങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.