കേരളത്തിനുള്ള ഓക്‌സിജൻ വിഹിതം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. 223 മെട്രിക് ടണ്ണിൽ നിന്നും 358 മെട്രിക് ടണ്ണാക്കിയാണ് വർദ്ധിപ്പിച്ചത്. സംസ്ഥാന സർക്കാരിൻറെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. വർദ്ധിപ്പിച്ച വിഹിതം ശനിയാഴ്ച മുതൽ ലഭ്യമാവും.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മെയ് 14, 15 തീയതികളിൽ സംസ്ഥാനത്ത് ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്ത് ദിനംപ്രതി 212.34 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാനുള്ള ശേഷിയാണ് നിലവിൽ ഉള്ളത്. കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിദിന ആവശ്യം 423.6 ടൺ വരെ ഉയരുമെന്നാണ് വിദഗ്ദർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ ആശുപത്രികളിലെ ഓക്‌സിജൻ 24 മണിക്കൂർ നേരത്തേക്ക് തികയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.