സംസ്ഥാനത്ത് സ്ഥിതി​ഗതികൾ അതീവ ​ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധനയാണ്.

ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. ജയിലുകളിലെ വ്യാപനം കണക്കിലെടുത്ത് തടവുകാർക്ക് പരോൾ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓക്സിജൻ ലഭ്യത തടസപ്പെടാതിരിക്കാൻ മുൻഗണന നൽകും. ഓക്സിജൻ ബെഡുകൾ ഉറപ്പാക്കും. ആവശ്യമായ കരുതൽ ശേഖരമുണ്ടാക്കും. ഇഎസ്ഐ ആശുപത്രികളിലെ ഓക്സിജൻ ബെഡും ഉപയോഗിക്കും- മുഖ്യമന്ത്രി പറഞ്ഞു.

മാസ്ക് കൃത്യമായി ധരിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. N95 മാസ്കുകൾ കഴിയുന്നതും ഉപയോഗിക്കണമെന്നും അതല്ലെങ്കിൽ ഇരട്ട മാസ്ക് രീതിയും ശീലമാക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.