ഐപിഎല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ കളിക്കാര്‍ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാന മന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും ഓഡ്ട്രേലിയില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചൊവ്വാഴ്ചയാണ് ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും മെയ് 15 വരെ ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.

“അവര്‍ അവിടെ എത്തിയത് സ്വന്തം നിലയിലാണ്. ഓസ്‌ട്രേലിയന്‍ ടീമിന്റെ പര്യടനത്തിന്റെ ഭാഗമായിട്ടല്ല അത്. അവരുടെ സ്വന്തം സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ പോയത്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ ഓസ്ട്രേലിയയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നത്” എന്ന് മോറിസണ്‍ പറഞ്ഞതായി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ ദിനംപ്രതി 3 ലക്ഷത്തിലധികം കേസുകളും രണ്ടായിരത്തിന് മുകളില്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ആന്‍ഡ്രൂ ട്ടൈ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ആദം സാമ്ബ എന്നിവരാണ് ഇന്ത്യയില്‍ നിന്ന് തിരിച്ചുപോയത്.

കോവിഡ് വ്യാപനം: ഐപിഎല്ലില്‍നിന്ന് വിദേശ താരങ്ങള്‍ പിന്മാറുന്നു

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡല്‍ഹി കോച്ച്‌ റിക്കി പോണ്ടിങ് ഉള്‍പ്പടെ 14 താരങ്ങള്‍ ഇപ്പോഴും ഐപിഎല്ലിന്റെ ഭാഗമായി തുടരുന്നുണ്ട്. ഇതിനു പുറമെ മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ, ലിസ സ്ഥലേക്കര്‍, മൈക്കല്‍ സ്ലേറ്റര്‍ തുടങ്ങിയവര്‍ കമന്റേറ്റര്‍മാരായും ഇന്ത്യയിലുണ്ട്. മുംബൈ ഇന്ത്യന്‍സ് താരമായ ക്രിസ് ലിന്‍ ഐപിഎല്ലിന് ശേഷം ഓഡ്ട്രേലിയന്‍ താരങ്ങളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടക്കം സംബന്ധിച്ച്‌ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായ കളിക്കാരോടും, കോച്ചുകളോടും, കമന്റേറ്റര്‍മാരോടും നിരന്തരം ബന്ധപെടുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തിങ്കളാഴ്ച പറഞ്ഞിരുന്നു.

മെയ് 30നാണ് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുക. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചാല്‍ അത് ഐപിഎല്ലിന്റെ നടത്തിപ്പിനെ തന്നെ ബാധിക്കാന്‍ ഇടയുണ്ട്. കളിക്കാരുടെ തീരുമാനങ്ങളില്‍ പൂര്‍ണ പിന്തുണയാണ് ബിസിസിഐയും പ്രഖ്യാപിച്ചിരിക്കുന്നത്.